വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിട്ടു. അമേരിക്കന്‍ നീതിന്യായ വകുപ്പാണ് ഫയലുകള്‍ പുറത്തുവിട്ടത്. ബില്‍ ക്ലിന്റണ്, മൈക്കിള്‍ ജാക്സണ്, മൈക്ക് ജാക്കര്‍ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരുടെ ചിത്രങ്ങളടക്കമുള്ള രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ പ്രകാരം 1200ഓളം പേരെയാണ് എപ്സ്റ്റീന് പീഡനത്തിനിരയാക്കിയിട്ടുള്ളത്. ആയിരക്കണക്കിന് രേഖകളും ചിത്രങ്ങളുമാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കൂടുതല്‍ രേഖകള്‍ വൈകാതെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘എപ്സ്റ്റീന് ലൈബ്രറി’ എന്ന വെബ്സൈറ്റിലൂടെയാണ് ഫയലുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫയലുകളില്‍ എന്തെല്ലാം വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്ന കാര്യത്തില്‍ പൂര്‍ണമായ വ്യക്തതയില്ല. എങ്കിലും എപ്സ്റ്റീന് കേസുകളിലേക്കും അദ്ദേഹത്തിന്റെ നിഗൂഢ ജീവിതത്തിലേക്കും വെളിച്ചം വീശുന്ന വിവരങ്ങള്‍ ഫയലുകളില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.