ഡാഷ് മോനേ രേവന്താ…മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡാഷ് മോനേ രേവന്താ…വിശദമായ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.’മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സാധാരണ രീതിയില്‍ കാണിക്കേണ്ട മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് സ്വയം ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ ഞാനും പരസ്യമായി തന്നെ മറുപടി പറയാന്‍ പോകുന്നുണ്ട്. ആ മറുപടി കൊടുക്കും. ഇപ്പോള്‍ വിശദമായി പറയുന്നില്ല. അതിനാല്‍ ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്’, എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ ദിനേശാ’ പരാമര്‍ശം. നേമത്തെ സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്ത് റെഡ്ഡിയുടെ സിനിമാ ഡയലോഗ്. പിണറായി വിജയന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനെ തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടിരുന്നു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാന്‍ തയ്യാറെന്നാണ് അറിയിക്കുന്നത്. രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക കത്തിലും ‘നീ പോ മോനെ വിജയാ’ എന്ന് ആവര്‍ത്തിക്കുന്നുണ്ട്.കേരളത്തിന്റെ മനസ് എല്‍ഡിഎഫിനൊപ്പമാണെന്നും ഭരണവിരുദ്ധ വികാരം പ്രകടമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷത്തോടുള്ള അവിശ്വാസവും അസന്തുഷ്ടിയും ജനങ്ങളുടെ ഭാഗത്ത് കാണാനുണ്ട്. യുഡിഎഫ് അഴിച്ചുവിട്ടു നുണ പ്രചാരണം പ്രതിപക്ഷത്തിന് തിരിച്ചടിയായി. പറയുന്നത് ചെയ്യുകയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രീതി. അത് ഇത്തവണയും പാലിച്ചു. വികസനവും ജനക്ഷേമവും ഒന്നിച്ചുകൊണ്ടുപോകാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ വരുമാനത്തിന്റെ ഏകദേശം 75ശതമാനം സംസ്ഥാനവിഹിതമാണ്. കേവലം 25ശതമാനം മാത്രമാണ് കേന്ദ്രവിഹിതം. മറ്റുസംസ്ഥാനങ്ങളില്‍ കേന്ദ്രവിഹിതം വര്‍ധിച്ചതും കാണാനാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ നിയന്ത്രണവും വികസനത്തെ ബാധിച്ചു. ഇത് വലിയ പ്രയാസം സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the truth:

Recent News

Keep Exploring