ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 122 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടി. 43 പന്തില്‍ 39 റണ്‍സെടുത്ത വിഷ്മി ഗുണരത്നെയാണ് ലങ്കയുടെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ, നല്ലപുറെഡി ചരണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തിരിച്ചടിയോടെയായിരുന്നു ലങ്ക തുടങ്ങിയത്. മൂന്നാം ഓവറില്‍ തന്നെ ചമാരി അത്തപ്പത്തുവിന്റെ (15) വിക്കറ്റ് ലങ്കയ്ക്ക് നഷ്ടമായി. ക്രാന്തി ഗൗഡിന്റെ പന്തില്‍ ക്ലീൻ ബൗള്‍ഡാവുകയായിരുന്നു താരം. ഹസിനി പെരേരയെ (20) ദീപ്തി ശര്‍മയും ഹര്‍ഷിത സമരവിക്രമയെ (21) ശ്രീചരണിയും പുറത്താക്കിയതോടെ ലങ്ക15.3 ഓവറില്‍ മൂന്നിന് 87 എന്ന നിലയിലായി. തുടര്‍ന്ന് വിഷ്മിയും നിലക്ഷി ഡി സില്‍വ (8), കവിഷ ദില്‍ഹാരി (6), കൗഷനി നുത്യാന്‍ഗന (പുറത്താവാതെ 9) തുടങ്ങിയവരുടെ ഇന്നിംഗ്സാണ് സ്കോര്‍ 120 കടത്തിയത്.